Kerala
കൊച്ചി: പൊതുവേദിയിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിനെ പുകഴ്ത്തി കോൺഗ്രസ് എംപി ഹൈബി ഈഡൻ. നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഹൈബി മന്ത്രിയെ വാനോളം പുകഴ്ത്തിയത്.
പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണ് ഗണേഷ്കുമാർ. കെഎസ്ആർടിസി എന്ന മുങ്ങാൻ പോയ കപ്പലിനെ അദ്ദേഹം കൃത്യമായി ശമ്പളം കൊടുക്കുന്ന ഒരു പ്രസ്ഥാനമാക്കി മാറ്റിയെന്നും മന്ത്രി കെഎസ്ആർടിസിയുടെ ഐശ്വര്യമായി നിലനിൽക്കട്ടെ എന്നും ഹൈബി ആശംസിച്ചു.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം നടക്കും നടക്കുമെന്ന് പറഞ്ഞിരുന്നതല്ലാതെ ഒരു നടപടിയും ഉണ്ടായിരുന്നില്ല. നവീകരണത്തിന് 12 കോടി അനുവദിച്ചത് ഗണേഷ്കുമാർ എത്തിയ ശേഷമാണെന്നും അദ്ദേഹത്തോടെ നന്ദിയുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ യാത്ര ചെയ്ത ശബരിമല തീർഥാടകരെ രാത്രി വഴിയിൽ ഇറക്കിവിട്ടെന്ന പരാതിയില്‍ കടുത്ത നടപടിയെടുത്ത് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വയോധികരും കുട്ടിയും ഉൾപ്പെടുന്ന13 അംഗ സംഘത്തിനാണ് ദുരനുഭവമുണ്ടായത്.
സംഭവത്തെ തുടർന്ന് താത്കാലിക ജീവനക്കാരനായ ബസ് ഡ്രൈവറെ പിരിച്ചുവിടാനും, കണ്ടക്ടറെ സ്ഥലം മാറ്റാനും മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം പൂവാറിൽ നിന്ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടേയ്ക്കാണ് കണ്ടക്ടറെ സ്ഥലംമാറ്റിയത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം. പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. നിലയ്ക്കൽ സ്റ്റാന്‍ഡിലായിരുന്നു തീര്‍ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്.
എന്നാൽ ബസ് സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറമുള്ള വനമേഖലയിൽ തീര്‍ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതോടകം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
ഏറെ നേരം വനമേഖലയിൽ കാത്തുനിന്നശേഷം മറ്റൊരു വാഹനം വിളിച്ചുവരുത്തിയ ശേഷമാണ് സംഘത്തിന് വീണ്ടും യാത്ര തുടരാനായത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാല്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് വ്യവസ്ഥ ചെയ്ത് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത കേന്ദ്ര നടപടിയില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍.
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും മോട്ടോര്‍ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികള്‍ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ എന്നും ഗണേഷ് കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കൂ. മോട്ടോര്‍ വാഹന നിയമങ്ങള്‍ പലതും കര്‍ശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങള്‍ കുറയൂ. എങ്കിലും കേന്ദ്ര നിയമങ്ങള്‍ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ല. അത്തരം കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതികള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ച്, ചര്‍ച്ച ചെയ്തു മാത്രമേ നടപടി എടുക്കൂ എന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ പരിഹസിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വോട്ടുതട്ടാൻ വേണ്ടി എന്തും പറയുന്ന രീതിയാണ് സുരേഷ്ഗോപിയുടേതെന്ന് ഗണേഷ് കുമാർ പറഞ്ഞു.
ഓരോ ഘട്ടത്തിലും ഓരോ സ്ഥലത്ത് എയിംസ് വരുമെന്നാണ് അദേഹം അവകാശപ്പെടുന്നത്. ആദ്യം തൃശൂരിൽ വരുമെന്ന് പറഞ്ഞു, പിന്നീട് തന്റെ അമ്മവീടായ ആലപ്പുഴയിൽ വരുമെന്ന് മാറ്റിപ്പറഞ്ഞു. ഇപ്പോൾ തെങ്കാശിയിൽ വന്നാലും മതിയെന്ന നിലപാടിലാണ് സുരേഷ്ഗോപിയെന്നും മന്ത്രി പരിഹസിച്ചു.
കേരളത്തിൽ ഒളിമ്പിക്സ് നടത്തുമെന്ന സുരേഷ്ഗോപിയുടെ പ്രഖ്യാപനത്തിലാണ് വോട്ടുതട്ടാൻ വേണ്ടി എന്തും പറയുന്ന രീതിയാണ് അദേഹത്തിന്റേതെന്ന് കെ.ബി.ഗണേഷ്കുമാർ പ്രതികരിച്ചത്.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്കെതിരെയും കെ.ബി.ഗണേഷ്കുമാർ വിമർശനം ഉന്നയിച്ചു. മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണെന്ന് അദേഹം ആരോപിച്ചു.
യുഡിഎഫ് മതവികാരം ഇളക്കി വിടുന്നുവെന്ന് ആരോപിച്ച മന്ത്രി ബിജെപിയേക്കാൾ അപകടകരമായ രീതിയിലാണ് യുഡിഎഫിന്റെ നീക്കമെന്നും അഭിപ്രായപ്പെട്ടു. ബിജെപിക്കും കോൺഗ്രസിനും ഇക്കാര്യത്തിൽ ഒരേ സ്വരമാണെന്നും കെ.ബി. ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ ഗതാഗത വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ.
നടപടി നേരിട്ട ഡ്രൈവർക്കു പിന്നിൽ യുഡിഎഫ് ആണെന്നും ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ പണം നൽകിയത് യുഡിഎഫ് യൂണിയനാണെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്ആർടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം. കെഎസ്ആര്‍ടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പരിഹസിച്ചു.
ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു. എന്നാൽ, വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും ഗണേഷ്കുമാര് പറഞ്ഞു.
സ്ഥലംമാറ്റം ചോദ്യം ചെയ്തു കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയ്മോന് ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. വെള്ളക്കുപ്പി ബസില്‍ സൂക്ഷിച്ചതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് ഉചിതമാണോയെന്നും ജീവനക്കാരുടെ തൊഴില്‍ സംസ്കാരമാണു മാറേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സ്ഥലം മാറ്റുന്നതില്‍ തെറ്റില്ല. എന്നാല്‍, മതിയായ കാരണം വേണം. ഹര്ജിക്കാരന് ബസില്‍ സൂക്ഷിച്ചതു മദ്യക്കുപ്പിയല്ലല്ലോ. ഇത്തരം കാര്യങ്ങളല്ല, ജീവനക്കാരുടെ തൊഴില്‍സംസ്കാരം മാറ്റുന്നതിനുള്ള നടപടികളാണു സ്വീകരിക്കേണ്ടതെന്നും ജസ്റ്റീസ് എന്‍. നഗരേഷ് പറഞ്ഞു.
ബസിന്റെ മുന്‍വശത്തെ ചില്ലിനോടു ചേര്‍ന്ന് രണ്ട് കുടിവെള്ളക്കുപ്പികള്‍ വച്ചിരിക്കുന്നതു യാത്രയ്ക്കിടെ നേരിട്ടു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഗതാഗത മന്ത്രി ഇടപെട്ട് നടപടിയെടുത്തത്.
Kerala
തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിന്റെ വാഹന ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്.
അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി. ജോയിയോടാണ് ഗതാഗതമന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. ജനപങ്കാളിത്തം കുറഞ്ഞതിനെ തുടർന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പരിപാടി ഉപേക്ഷിച്ചിരുന്നു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസില്‍ ആളില്ലാത്തതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം പരിസരത്ത് വെച്ച് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങാണ് ആരംഭിച്ചതിന് പിന്നാലെ റദ്ദാക്കുന്നതായി മന്ത്രി അറിയിച്ചത്.
ഫ്ലാഗ്ഓഫ് ചെയ്യേണ്ട വാഹനങ്ങൾ കൊട്ടാരത്തിനു മുന്നിലേക്ക് കയറ്റി നിർത്തണമെന്ന് മന്ത്രി നേരത്തെ തന്നെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ സംഘാടകർ ഇത് അനുസരിക്കാൻ തയാറായില്ല.
വി.കെ. പ്രശാന്ത് എംഎൽഎയുടെ പ്രസംഗം കഴിഞ്ഞതിന് പിന്നാലെ മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും പരിപാടി റദ്ദാക്കിയതായി അറിയിച്ച് മടങ്ങിപ്പോകുകയുമായിരുന്നു. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഡോ.പി.എസ്. പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അതിഥികളായി പട്ടികയിലുണ്ടായിരുന്നു.
പരിപാടിയിൽ മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറവായിരുന്നു. ഇതും മന്ത്രിയെ ചൊടിപ്പിച്ചു. വളരെ കുറച്ചു കസേരകൾ മാത്രമാണ് വേദിയിൽ ഉണ്ടായിരുന്നത്. കെഎസ്ആർടിസിയാണ് ഒരു പരിപാടി വെച്ചിരുന്നതെങ്കിൽ എല്ലാവരും എത്തിയേനെ.
നിലവിൽ ഇവിടെയുള്ളത് തന്റെ പാർട്ടിക്കാരും കുറച്ച് കെഎസ്ആർടിസി ഉദ്യോഗസ്ഥരും മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തന്റെ നിർദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
കൊട്ടാരത്തിന്റെ മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ ടൈല്‍ പൊട്ടിപ്പോകുമെന്നും അതിനാലാണ് വാഹനങ്ങൾ അവിടെ ഇടാഞ്ഞതെന്നും അധികൃതർ വ്യക്തമാക്കി.